2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം
2001 ഇന്ത്യൻ പാർലമെന്റ് ആക്രമണം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ നടത്തിയ ആക്രമണമാണ്. [1][3] അഞ്ച് തീവ്രവാദികൾ, ആറ് ഡെൽഹി പോലീസ് സേനാംഗങ്ങൾ, രണ്ട് പാർലമെന്റ് സർവീസ് ഉദ്യോഗസ്തർ ഒരു ഗാർഡനർ അടക്കം ആകെ 14 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി.[4] ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ ഈ ആക്രമണം സാരമായ വിള്ളൽ വീഴ്ത്തി. ഒരുവേള ഇന്ത്യാ-പാക് യുദ്ധം വരെയുണ്ടാകാനുള്ള സാധ്യതയ്ക്ക് ഈ ആക്രമണം വഴിവെച്ചു.[5]
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം | |
---|---|
![]() | |
സ്ഥലം | ന്യൂ ഡൽഹി, ഇന്ത്യ |
സംഭവസ്ഥലം | ഇന്ത്യൻ പാർലമെന്റ് |
തീയതി | 13 ഡിസംബർ 2001 (UTC+05:30) |
ആക്രമണ സ്വഭാവം | വെടിവെയ്പ് |
മരണസംഖ്യ | 12, 5 തീവ്രവാദികളടക്കം. |
പരിക്കേറ്റവർ | 18 |
ഉത്തരവാദി(കൾ) | ലഷ്കർ-ഇ-ത്വയ്യിബ[1] ജെയ്‌ഷ്-ഇ-മുഹമ്മദ്[2] |
ആക്രമണ സ്വഭാവം
2001 ഡിസംബർ 13ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിൽ സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയറി. ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളും അഞ്ചു പോലീസുകാരും കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണം നടക്കുമ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു എൽ .കെ.അദ്വാനിയടക്കമുള്ള മന്ത്രിമാർ പാർലമെന്റിൽ ഉണ്ടായിരുന്നു. അതിക്രമിച്ചു കയറിയ തീവ്രവാദികൾ വെടിയുതിർത്തെങ്കിലും ഉപരാഷ്ട്രപതിയുടെ സുരക്ഷാഭടന്മാരും പാർലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും അവരെ ചെറുക്കുകയായിരുന്നു.
കേസന്വേഷണം
2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ എസ്.എ.ആർ ഗീലാനിയെ അറസ്റ്റ് ചെയ്തു. അഫ്‌സാൻ ഗുരു, ഭർത്താവ് ഷൗക്കത്ത് ഹുസൈൻ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. എസ്.എ.ആർ ഗീലാനി, അഫ്‌സാൻ ഗുരു എന്നിവരെ കോടതി കുറ്റവിമുക്തരാക്കി[6][7].
വിചാരണ
ഒരു വർഷവും മൂന്നു ദിവസവും വിചാരണ നടത്തിയ കോടതിയിൽ ജഡ്ജി എസ്.എൻ.ദിംഗ്ര[8] നടത്തിയ വിധിപ്രസ്താവനയിൽ മുഹമ്മദ്, ഹൈദർ, ഹംസ, രാജ, റാണ എന്നീ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളോടൊപ്പം[8] ഘാസി ബാബ, താരിഖ് അഹമ്മദ്, മുഹമ്മദ് മസൂദ് അസർ എന്നിവർ[8] ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആയുധങ്ങളും ആളുകളേയും ശേഖരിച്ച് പ്രസ്തുത ലക്ഷ്യപ്രാപ്തിയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.[8].
കുറ്റം തെളിഞ്ഞതിനെത്തുടർന്ന് 2002 ഡിസംബർ 18-ന് ദൽഹി കോടതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ വിധിച്ചു [8]. പിന്നീട് 2003 ഒക്ടോബർ 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. അഫ്സൽ ഗുരുവിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു[9]. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു. 2011 ഓഗസ്റ്റ് 4-ന് ദയാഹരജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. 2013 ജനുവരി 26-ന് രാഷ്ട്രപതി പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശിപാർശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹരജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി.
എതിർവാദങ്ങൾ
താൻ പോലീസിന്റെ ഇൻഫോർമർ ആയിരുന്നെന്നും, ദേവീന്ദർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് എന്ന വ്യക്തിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യുകയായിരുന്നു താനെന്നുമാണ് അഫ്സൽ ഗുരു വാദിച്ചിരുന്നത്[10][11][12][13].ഇക്കാര്യം വെളിപ്പെടുത്തി അഫ്സൽ ഗുരു തന്റെ അഭിഭാഷകൻ സുശീൽ കുമാറിന് എഴുതുകയും, അദ്ദേഹം അത് പുറത്തുവിടുകയുമായിരുന്നു[14] രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച ദേവീന്ദർ സിങ് 2020-ൽ തീവ്രവാദികളെ കടത്തുന്നതിനിടെ അറസ്റ്റിലായി[15][16][17]. ഇതേത്തുടർന്ന് പാർലമെന്റ് ആക്രമണക്കേസിൽ ദേവീന്ദർ സിങിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കശ്മീർ ഐ.ജി പ്രസ്താവിച്ചു[18].
വിമർശനങ്ങൾ
പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നും കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയായ അരുന്ധതി റോയ് ആരോപണമുന്നയിച്ചു. [19]. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി [20]. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ മുൻകൂട്ടി അറിയിച്ചില്ലെന്ന് ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത് [21].
‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണെന്നും ഭീകരവിരുദ്ധ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്നും എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപണമുന്നയിച്ചിരുന്നു [22][23]
പരിണതഫലങ്ങൾ
ഇന്ത്യൻ പാർലമെന്റാക്രമണത്തെത്തുടർന്ന് ഇന്ത്യ പാകിസ്താനിൽ നിന്നും തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു.[24] അവധിയിലായിരുന്ന മുഴുവൻ സൈനികരേയും ഇന്ത്യൻസൈന്യം തിരികെവിളിച്ചു. ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽ വളരെ ഗൗരവമേറിയ പടനീക്കങ്ങൾ ഉണ്ടായി. ആണവയുദ്ധത്തെക്കുറിച്ചുപോലും സംസാരമുണ്ടായി.[24]