സെന്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി[1]. ഇന്ത്യയിൽ കോളനിഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്.[2][3] വാസ്കോ ഡ ഗാമയുടെ ശവശരീരം ആദ്യം മറവു ചെയ്തിരുന്ന സ്ഥലം എന്ന നിലയിലും ഈ പള്ളിക്ക് പ്രാധാന്യമുണ്ട്.[4][5]

വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ പള്ളി

പള്ളിയുടെ മുൻവശം

വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ പള്ളി is located in Kerala
വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ പള്ളി
വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ പള്ളി
9°57′57″N 76°14′28″E / 9.965945°N 76.241102°E / 9.965945; 76.241102
സ്ഥാനംഇന്ത്യ, Cochin, Kerala
രാജ്യംIndia
വെബ്സൈറ്റ്http://stfranciscsichurch.org
ചരിത്രം
പ്രതിഷ്‌ഠാപനം1506
വാസ്തുവിദ്യ
പൂർത്തിയാക്കിയത്1516
വിശുദ്ധ ഫ്രാൻസിസ് പള്ളിയുടെ അൾത്താര
പള്ളിയുടെ തെക്കുവശത്തുനിന്നുള്ള കാഴ്ച്ച

ചരിത്രം

പോർച്ചുഗീസുകാർ

യൂറോപ്പിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള കടൽ മാർഗ്ഗം ആദ്യം കണ്ടുപിടിച്ച വാസ്കോ ഡ ഗാമ 1498-ൽ കോഴിക്കോടിനടുത്തുള്ള കാപ്പാട് എന്ന സ്ഥലത്ത് എത്തിച്ചേർന്നു.[4] വാസ്കോ ഡ ഗാമയെത്തുടർന്ന് പെഡ്രോ അല്വറെസ് കബ്രാൾ[4], അൽഫോൻസോ ഡെ ആൽബുക്കർക്ക് എന്നിവരും കേരളത്തിലെത്തി. കൊച്ചി രാജാവിന്റെ അനുവാദത്തോടെ ഇവർ കൊച്ചി രാജ്യത്ത് ഒരു കോട്ട പണിഞ്ഞു. ഈ കോട്ട നിലനിന്നിരുന്ന പ്രദേശത്തെയാണ് ഇപ്പോൾ ഫോർട്ട് കൊച്ചി എന്ന് വിളിക്കുന്നത്. ഈ കോട്ടയ്ക്കുള്ളിൽ മരം കൊണ്ട് ഇവർ ഒരു പള്ളി പണിഞ്ഞിരുന്നുവത്രേ. ഫ്രാൻസിസ്കൻ പാതിരിമാരായിരുന്നിരിക്കും ഇത് നിർമിച്ചതെന്ന് അനുമാനിക്കുന്നു. വിശുദ്ധ ബർത്തലോമിയോവിനായിരുന്നു ഈ പള്ളി സമർപ്പിച്ചിരുന്നത്.

കവാടത്തിനടുത്ത് ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച യോദ്ധാക്കളുടെ സ്മാരകമായി നിർമിച്ച സ്തൂപം

പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡയ്ക്ക്, 1506-ൽ മരം കൊണ്ടു നിർമിച്ച കെട്ടിടങ്ങൾ കല്ലുപയോഗിച്ച് പുനർനിർമ്മിക്കാൻ കൊച്ചി രാജാവ് അനുമതി നൽകി. സാമൂതിരിക്കെതിരായ യുദ്ധത്തിൽ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഈ അനുമതി നൽകപ്പെട്ടത് എന്നു കരുതപ്പെടുന്നു.[6] ഇഷ്ടികകളും ചാന്തും ഉപയോഗിച്ച് പള്ളി പുതുക്കിപ്പണിയപ്പെട്ടു. ഓടു മേഞ്ഞ ഒരു മേൽക്കൂരയും ഇവർ നിർമിച്ചു. 1516-ൽ പുതിയ പള്ളി നിർമ്മിക്കപ്പെടുകയും ഇത് വിശുദ്ധ അന്തോണീസിന് സമർപ്പിക്കപ്പെടുകയും ചെയ്തു.[4]

ഡച്ചുകാർ

1662 ഡിസംബർ 31-ന് ഡച്ചുകാർ കൊച്ചിയിലെത്തുകയും 1663 ജനുവരി 8-ന് പോർച്ചുഗീസുകാരിൽ നിന്ന് കൊച്ചി പിടിച്ചെടുക്കുകയും ചെയ്തു [7]. ഡച്ചുകാരുടെ കയ്യിലെത്തും വരെ ഈ പള്ളി ഫ്രാൻസിക്സൻ പാതിരിമാരുടെ നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗീസുകാർ റോമൻ കത്തോലിക്കരായിരുന്നുവെങ്കിൽ ഡച്ചുകാർ പ്രൊട്ടസ്റ്റന്റുകാരായിരുന്നു. ഡച്ചുകാർ ഇതൊഴിച്ച് എല്ലാ പോർച്ചുഗീസ് പള്ളികളും കോൺവെന്റുകളും നശിപ്പിച്ചു. ഇതോടെ കത്തോലിക്കാ ആരാധന ഇവിടെ അവസാനിച്ചു [7]. ഡച്ചുകാർ ഇത് നവീകരിച്ച് ഒരു സർക്കാർ പള്ളിയാക്കി മാറ്റി.[4]

ബ്രിട്ടീഷുകാർ

1795 ഒക്ടോബർ 20-ന് ബ്രിട്ടീഷുകാർ ഡച്ചുകാരിൽ നിന്നും പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുവെങ്കിലും[7] ഈ പള്ളി കൈവശം വയ്ക്കാൻ ബ്രിട്ടീഷുകാർ ഡച്ചുകാർക്ക് അനുമതി നൽകി. 1804-ൽ ഡച്ചുകാർ ആംഗ്ലിക്കൻ സഭയ്ക്ക് ഈ പള്ളി സ്വമനസാലെ വിട്ടുകൊടുത്തു. ഇത് ഇന്ത്യൻ സർക്കാരിന്റെ എക്ലസ്റ്റിയാക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ കൊണ്ടുവരപ്പെട്ടു. ആംഗ്ലിക്കന്മാർ പള്ളിയുടെ കാവൽപിതാവായി വിശുദ്ധ ഫ്രാൻസിസിനെ സ്വീകരിച്ചുവെന്നാണ് വിശ്വാസം.[4]

1816-ൽ റവ. തോമസ് നോർട്ടൺ കൊച്ചി സന്ദർശിച്ചപ്പോൾ ഈ പള്ളിയുടെ ശോച്യാവസ്ഥ കാണുകയും അറ്റകുറ്റപ്പണികൾ ചെയ്യിപ്പിച്ച് ബിഷപ്പ് മിഡിൽട്ടണിനെക്കൊണ്ട് ഒരു കൺഫർമേഷൻ സർവീസ് നടത്തിക്കുകയും ചെയ്തുവത്രേ. ഇതിനു ശേഷം കഴിവുള്ള ധാരാളം ചാപ്ലൈന്മാർ ഇവിടെ ജോലി ചെയ്തിരുന്നതായി പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം സി.എം.എസ്. കോളേജിന്റെ വൈസ് പ്രിൻസിപ്പളായിരുന്ന റെവ.ബ്രാഗ്ഷാ ആയിരുന്നു ബ്രിട്ടീഷുകാരുടെ കീഴിൽ ഇവിടുത്തെ അവസാന ചാപ്ലിൻ.[8]

1923 ഏപ്രിലിൽ പള്ളിയെ പ്രൊട്ടക്റ്റഡ് മോണ്യുമെന്റ്സ് ആക്ട് (1904) പ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇപ്പോൾ ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ

1804 മുതൽ 1947 വരെ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ മിഷണറി വിഭാഗത്തിന്റെ(സി.എം.എസ്.) നിയന്ത്രണത്തിലായിരുന്ന പള്ളി 1947-ൽ സി.എസ്.ഐ. സഭയുടെ രൂപീകരണത്തെ തുടർന്ന് സഭയുടെ ഉത്തര കേരള മഹായിടവകയുടെ ഭാഗമായി.[6] ഞായറാഴ്ച്ചകളിലും വിശേഷദിവസങ്ങളിലും ഇവിടെ മതപരമായ ചടങ്ങുകൾ നടക്കാറുണ്ട്. മറ്റ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനമനുവദിച്ചിട്ടുണ്ട്.[4]

പ്രത്യേകതകൾ

പള്ളിയുടെ ഉൾവശം. പഴയ മാതിരി പങ്കകൾ ശ്രദ്ധിക്കുക

പടിഞ്ഞാറോട്ട് ദർശനമായാണ് പള്ളി നിൽക്കുന്നത്. വാതിലുകളും ജനലുകളും കമാനാകൃതിയിലുള്ളവയാണ്. പള്ളിഭിത്തി വളരെ കട്ടിയുള്ളതും തൂണുകൾ വലുതുമാണ്. പള്ളിയുടെ പടിഞ്ഞാറേ വാതിലിനു മുകളിലുള്ള ഫലകത്തിൽ ഡച്ചുകാർ പള്ളി പുതുക്കിപ്പണിഞ്ഞ് 1779-ൽ പ്രതിഷ്ഠിച്ചതായി കാണുന്നു [7]. മുഖപ്പിന് (പള്ളിക്കുമുന്നിലെ ഭിത്തി) മുകളിൽ പള്ളിമണി സ്ഥാപിച്ചിട്ടുണ്ട്. പള്ളിക്കുള്ളിൽ നിന്ന് തന്നെ ഇത് മുഴക്കാനുള്ള സംവിധാനവുമുണ്ട്.

പള്ളിയുടെ മുൻവശത്തുള്ള ഘടികാരം 1923-ൽ ആസ്പിൻവാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ഹാൽ ഹാരിസൺ ജോൺസിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചതാണ്. പള്ളിക്കുള്ളിൽ കാണുന്ന മനുഷ്യപ്രയത്നത്താൽ പ്രവർത്തിക്കുന്ന പങ്കകൾ ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണത്രേ.

പള്ളിക്കായി പ്രവർത്തിച്ച പലരുടെയും ഓർമയ്ക്കായുള്ള ഫലകങ്ങൾ പള്ളിയുടെ ഭിത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി പള്ളി സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച ഫലകവും പള്ളിയുടെ ഭിത്തിയിലുണ്ട്.

പള്ളിയുടെ ഓഫീസ് മുറിയിൽ ധാരാളം പുരാരേഖകൾ സൂക്ഷിച്ചിട്ടുണ്ടത്രേ. 1751-നും 1804-നും ഇടയിൽ നടന്നിട്ടുള്ള ജ്ഞാനസ്നാനം, വിവാഹം എന്നീ ചടങ്ങുകളുടെ രേഖകൾ ഡൂപ് ബുക്ക് എന്ന് വിളിക്കപ്പെടുന്ന പുസ്തകത്തിൽ പ്രെഡിക്കന്റ് കോർണേലിയസ് എന്നയാളുടെ കൈപ്പടയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പകർപ്പ് പള്ളി ഓഫീസിൽ ലഭ്യമാണത്രേ [8]

1829-മുതൽ ജ്ഞാനസ്നാനത്തിന്റെ രജിസ്റ്റർ ഇംഗ്ലീഷ് ഭാഷയിലാണ്. ഈ രേഖയിൽ ധാരാളം ഹിന്ദുക്കളുടെയും, മുസ്ലീങ്ങളുടേയും, ജൂതമതക്കാരുടെയും ജ്ഞാനസ്നാനത്തിന്റെ രേഖകളുണ്ടത്രേ. 1835 ഏപ്രിൽ 5-ആം തീയതി കൊച്ചി രാജാവിന്റെ മകൻ രാമവർമയും ഇപ്രകാരം ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ചുവത്രേ. റാണിയുടെ അനുവാദത്തോടുകൂടി റിസ് ഡേൽ സ്കൂളിൽ ഇംഗ്ലീഷ് പഠിക്കാൻ ചേരുകയും അവിടെ വച്ച് രാമവർമ ക്രിസ്തുമതത്തിൽ ആകൃഷ്ടനാവുകയുമാണത്രേ ഉണ്ടായത്.

പള്ളിയുടെ ആധാരത്തിന്റെ യധാർത്ഥ രേഖ രാജാവിന്റെ ഒപ്പോടും പോർച്ചുഗീസുകാരുടെ മുദ്രയോടും കൂടി പഴയ മലയാളത്തിൽ ഓലയിൽ എഴുതിയത് ഇവിടെ സൂക്ഷിച്ചിട്ടുണ്ടത്രേ [9].

വാസ്കോ ഡ ഗാമ

വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ

പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശരീരം ആദ്യം ഈ പള്ളിയിലായിരുന്നു അടക്കപ്പെട്ടത്. പതിനാലു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രൻ പേഡ്രോ ഡ സിൽവ ഗാമ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ വിഡിഗ്വെട്രിയയിലേയ്ക്ക് കൊണ്ടുപോവുകയും ലിസ്ബണിലേക്ക് മാറ്റും വരെ അവിടെ സൂക്ഷിക്കുകയുമുണ്ടായി[10].[4][5][7].. വാസ്കോ ഡ ഗാമയെ അടക്കം ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്റെ പേരുകൊത്തിയ ഒരു കൽഫലകം ഇപ്പോൾ വേർതിരിച്ച് സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ വടക്കേഭിത്തിയിലെ ഒരു കൽഫലകത്തിൽ വാസ്കോ എന്ന് കൊത്തിയത് വാസ്കോ ഡ ഗാമയുടേതാണെന്ന് തെറ്റിദ്ധരിച്ചിരുന്നെങ്കിലും അത് 1564 മുതൽ 1567 വരെ കൊച്ചിയുടെ ഗവർണറായിരുന്ന വാസ്കോ ഫെർണാണ്ടസ് പൈമന്റൽ എന്നയാളുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട് [7].

വിശുദ്ധ ഫ്രാൻസിസ് പള്ളിയിലെ സ്മാരകശിലകൾ

വാസ്കോ ഡ ഗാമയുടെ ശവകുടീരത്തിലെ സ്മാരകശില ഇപ്പോഴും ഇവിടെയുണ്ട്. പോർച്ചുഗീസുകാരുടെ ശവകുടീരങ്ങളിലെ സ്മാരകശിലകൾ വടക്കേ ഭിത്തിയിലും ഡച്ചുകാരുടെ ശവകുടീരങ്ങളിലെ ശിലകൾ പള്ളിയുടെ വടക്കേ ഭിത്തിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്. വാസ്കോ ഡ ഗാമയുക്കു ശേഷമുള്ളതിൽ ഏറ്റവും പഴയ പോർച്ചുഗീസ് ശിലയിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷം 1562 ആണ്. ഏറ്റവും പഴയ ഡച്ച് ശവക്കല്ലറ 1664-ലെതാണ്. ചില ശിലകളിലെ ശില്പങ്ങൾ മാഞ്ഞുപോയിട്ടുണ്ടെങ്കിലും പലതിലും മനോഹരമായ ശില്പചാതുരി ഇപ്പോഴും ദൃശ്യമാണ്. വംശസൂചകങ്ങളായ ആലേഖനങ്ങളും പദവികളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സ്മാരകശിലകളിൽ പതിച്ചിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകത്തിനായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിക്കുകയുണ്ടായി.[4]

ചിത്രശാല

ഇവയും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ