ചൈനീസ് അത്ലറ്റാണ് ലിയു സിയാങ്. 110 മീറ്റർ ഹർഡിൽസാണ് ലിയുവിന്റെ ഇനം. ട്രാക്കിലെ ചൈനയുടെ ആദ്യ സ്വർണ മെഡൽ ജേതാവാണ് ഇദ്ദേഹം. 2004ൽ ആതൻസിൽ ലോക റെക്കാഡോടെ സ്വർണമണിഞ്ഞാണ് ലിയു ചരിത്രം സൃഷ്ടിച്ചത്. അന്ന് കുറിച്ച 12.91 സെക്കൻഡ് എന്ന റെക്കോഡ് ഇപ്പോഴും അഭേദ്യമായി തുടരുകയാണ്. ലോകറെക്കാഡിനും ഒളിമ്പിക് സ്വർണത്തിനും ശേഷം ലോക ചാമ്പ്യൻപ്പിലും സ്വർണമണിഞ്ഞ് അപൂർവമായ ട്രിപ്പിൽ തികയ്ക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചൈനീസ് താരം കൂടിയാണ് ലിയു. നേട്ടങ്ങുടെ നെറുകയിൽ നിൽക്കുമ്പോഴാണ് കാൽക്കുഴയ്ക്ക് പരിക്ക് പിടികൂടിയത്. ഇതേ തുടർന്ന് നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ ഫൗൾ സ്റ്റാർട്ടിനാൾ പുറത്താക്കപ്പെട്ടു. ലണ്ടനിൽ ഹീറ്റ്സിൽ ആദ്യത്തെ ഹർഡിലിൽ തന്നെ കാൽ തട്ടി വീണ് പുറത്തായി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ലിയുവിന് വെങ്കലമാണ് നേടാൻ കഴിഞ്ഞതെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തെത്തിയ ക്യൂബൻ താരം ഡെയ്റൺ റോബിൾസ് അയോഗ്യനാക്കപ്പെട്ടതോടെ വെള്ളിക്ക് അർഹനാവുകയായിരുന്നു.[2]
ലണ്ടനിൽ
110 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ്സിൽ ആദ്യത്തെ ഹർഡിലിൽ തന്നെ കാൽ തട്ടി വീണ് പുറത്തായി. തുടക്കത്തിൽ ഉജ്ജ്വലമായി കുതിച്ച ലിയു ആദ്യ ഹർഡിൽ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഇടതുകാൽ ഹർഡിലിൽ ഇടിക്കുകയായിരുന്നു. വർഷങ്ങളായി വേട്ടയാടിക്കൊണ്ടിരുന്ന വലതു കാൽക്കുഴയുടെ പരിക്ക്മൂലം ശരിക്കും ടേക്ക്ഓഫ് ചെയ്യാൻ കഴിയാത്തതാണ് കാൽ ഹർഡിലിൽ ഇടിക്കാൻ കാരണം. താഴെ വീണ് വേദന കൊണ്ട് പുളഞ്ഞ് ട്രാക്കിൽ നിന്ന് മുടന്തിപ്പോയ ലിയു മുടന്തിത്തന്നെ തിരിച്ച് വന്ന് മത്സരം പൂർത്തിയാക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. തളർന്ന് നിന്ന അദ്ദേഹത്തെ, കൂടെ ഓടിയ ബ്രിട്ടന്റെ ആൻഡി ടേണറും സ്പെയിനിന്റെ ജാക്സൺ ക്വിനോനസും ചേർന്ന് താങ്ങി ട്രാക്കിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു. ഹംഗറിയുടെ ബാലാസസ് ബാജി ലിയുവിനെ കാത്ത് ഫിനിഷ് ലൈനിൽ നിന്നു.[2]