രാജാമണി
മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു രാജാമണി (1956 മേയ് 21 - 2016 ഫെബ്രുവരി 14). മലയാളം ഉൾപ്പെടെ പത്തു ഭാഷകളിൽ സംഗീത സംവിധാനം നിർവ്വഹിച്ച ഇദ്ദേഹം 700-ൽപ്പരം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.[1] 1997-ൽ ആറാം തമ്പുരാൻ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[2]സംവിധായകൻ ഷാജി കൈലാസിന്റെ മിക്ക ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതം നിർവഹിച്ചത് രാജാമണിയാണ്.
രാജാമണി | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | കോഴിക്കോട്, മദ്രാസ്, ഇന്ത്യ | 21 മേയ് 1956
ഉത്ഭവം | ഭൂതപ്പാണ്ടി, കന്യാകുമാരി ജില്ല |
മരണം | 14 ഫെബ്രുവരി 2016 ചെന്നൈ, തമിഴ്നാട്, ഇന്ത്യ | (പ്രായം 59)
തൊഴിൽ(കൾ) | സംഗീതസംവിധായകൻ |
വർഷങ്ങളായി സജീവം | 1981-2016 |
Spouse(s) | ബീന |
ജീവിത രേഖ
മലയാളത്തിലെ ആദ്യകാല സംഗീതസംവിധായകരിൽ ഒരാളായിരുന്ന പരേതനായ ബി.എ. ചിദംബരനാഥിന്റെ മൂത്ത മകനാണ് രാജാമണി.[3] അമ്മ പരേതയായ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരി ആയിരുന്നു. തന്മൂലം അദ്ദേഹം ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു.[4] ചിദംബരനാഥ്-തുളസി ദമ്പതിമാരുടെ ആറു മക്കളിൽ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കർണ്ണാടക സംഗീതവും പഠിക്കുന്നത് അച്ഛനിൽ നിന്നു തന്നെയാണ്. 1969-ൽ അച്ഛൻ തന്നെ സംഗീതം നൽകിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കോംഗോ ഡ്രം വായിച്ചു കൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിൽ എത്തിയത്.[5] പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ കാലത്തു തന്നെ ഒരു സുഹൃത്തിന്റെ അടുക്കൽ നിന്ന് ഗിറ്റാറിലും കീബോർഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.
കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്ത ശേഷം ചെന്നൈയിൽ തിരിച്ചെത്തി ജോൺസന്റെ സഹായിയായി പ്രവർത്തിച്ചാണ് രാജാമണി ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകൾക്കു പശ്ചാത്തല സംഗീതം നൽകിയായിരുന്നു തുടക്കം. 1981-ൽ ഗ്രാമത്തിൽ കിളികൾ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീത സംവിധായകന്റെ വേഷവും അണിഞ്ഞു. 1985-ൽ നുള്ളി നോവിക്കാതെ എന്ന ചിത്രത്തിൽ 'ഈറൻ മേഘങ്ങൾ' എന്ന ഗാനത്തിന് സംഗീതം നൽകി മലയാള സംഗീത ലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും പശ്ചാത്തല സംഗീതരംഗത്താണ് കൂടുതൽ സജീവമായത്.
2012-ൽ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങൾക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ൽ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് രാത്രി 11 മണിയോടെ ചെന്നൈയിലെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു[6]. 59 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. 'ഹൈഡ് ആന്റ് സീക്ക്' എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം ഗാനങ്ങൾ സൃഷ്ടിച്ച ഒ.എൻ.വി. കുറുപ്പ് അന്തരിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം; ആ ചിത്രത്തിന് ഛായാഗ്രഹകൻ ആനന്ദക്കുട്ടൻ അന്തരിച്ച് ഏതാനും മണിക്കൂറുകൾക്കുശേഷവും. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്‌കരിച്ചു.
കുടുംബം
മുൻ ബാസ്കറ്റ്ബോൾ താരം ബീനയാണ് ഭാര്യ. മകൻ അച്ചു രാജാമണിയും സംഗീത സംവിധാന രംഗത്ത് സജീവമാണ്. മറ്റൊരു മകൻ ആദിത്യ അഭിഭാഷകനാണ്.[7]
പുരസ്കാരങ്ങൾ
- 1997 – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച പശ്ചാത്തലസംഗീതം – ആറാം തമ്പുരാൻ
- ഫിലിം ക്രിട്ടിക്സ് അവാർഡ്- നന്ദനം, ശാന്തം[7]
ശ്രദ്ധേയമായ ഗാനങ്ങൾ
- കൂട്ടിൽ നിന്നും (താളവട്ടം)
- "മഞ്ഞിൻ ചിറകുള്ള" (സ്വാഗതം)
- "നന്ദ കിഷോരാ" (ഏകലവ്യൻ)
- "ജപമായ്" (പുന്നാരം)
- "മഞ്ഞുകൂട്ടികൾ" (വെൽകം ടു കൊടൈകനാൽ)
- സ്വയം മറന്നുവോ [വെൽക്കം ടു കൊടൈകനാൽ]