0°11′41″N176°28′46″W / 0.19472°N 176.47944°W / 0.19472; -176.47944 എന്ന സ്ഥാനത്തുള്ള ദ്വീപിന്റെ [1]വിസ്തീർണ്ണം 2.1 ചതുരശ്ര കിലോമീറ്ററാണ്. ദ്വീപിന്റെ കടൽത്തീരത്തിന് മൊത്തം 4.9 കിലോമീറ്റർ നീളമുണ്ട്. ഭൂമദ്ധ്യരേഖയോടടുത്ത പ്രദേശങ്ങളിലെ കാലാവസ്ഥയാണിവിടെ. മഴ കുറവാണ്. കാറ്റും വെയിലും ധാരാളമായുണ്ട്. അധികം ഉയരമില്ലാത്തതും മണ്ണുനിറഞ്ഞതുമായ ഭൂപ്രകൃതിയാണിവിടെയുള്ളത്. ദ്വീപിനു ചുറ്റും ഒരു പവിഴപ്പുറ്റു വലയമുണ്ട്.
ദ്വീപ് ഇപ്പോൾ ബേക്കർ ഐലന്റ് നാഷണൽ വൈൽഡ് ലൈഫ് റഫ്യൂജ് എന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ്. ഇത് അമേരിക്കൻ ഐക്യനാടുകളുടെ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്ത ഒരു ഭൂഭാഗവുമാണ്. സ്ഥിരതാമസമില്ലെങ്കിലും ഉദ്യോഗസ്ഥർ ഇവിടം സ്ഥിരമായി സന്ദർശിക്കാറുണ്ട്.
വിവരണം
പടിഞ്ഞാറൻ തീരത്തിന്റെ മദ്ധ്യത്തായി ഒരു സെമിത്തേരിയും മുൻപുണ്ടായിരുന്ന വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളും കാണാം. ഇവിടെയാണ് നൗകകളടുക്കുന്ന സ്ഥലം. തുടമുഖങ്ങളോ ഹാർബറുകളോ ഇവിടെയില്ല. തീരത്തുനിന്നും അകലെയായി മാത്രമേ കപ്പലുകൾക്ക് നങ്കൂരമിടാൻ സാധിക്കൂ. ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റുകൾ കപ്പലുകൾക്ക് ഭീഷണിയാണ്. അതിനാൽ ഇവിടെ പകൽ സമയത്ത് കാണാവുന്ന ഒരു ബീക്കൺ സ്തംഭം സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന 1665 മീറ്റർ നീളമുള്ള ഒരു റൺവേ ഇവിടെയുണ്ടെങ്കിലും ഇപ്പോൾ അത് ചെടികളാൽ മൂടപ്പെട്ട് ഉപയോഗശൂന്യമായി കിടക്കുകയാണ്.
ദ്വീപിന്റെ 200 നോട്ടിക്കൽ മൈൽ ചുറ്റളവിലുള്ള കടൽ തങ്ങളുടേ എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയാണെന്നും 12 നോട്ടിക്കൽ മൈൽ തങ്ങളുടെ പ്രദേശമാണെന്നും അമേരിക്കൻ ഐക്യനാടുകൾ അവകാശപ്പെടുന്നുണ്ട്.
1935–നും 1942-നും ഇടയിൽ ഇവിടെ ഒരു കോളനി സ്ഥാപിക്കാനുള്ള ശ്രമമുണ്ടായിരുന്നു. ഈ സമയത്ത് ഇവിടെ ഹവായി ദ്വീപിലെ സമയമായിരുന്നിരിക്കാം ഉപയോഗിച്ചിരുന്നത്. [2] ഇപ്പോൾ ജനവാസമില്ലാത്തതിനാൽ ദ്വിപിന്റെ സമയമേഖല എന്തെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല.
ചരിത്രം
1818-ൽ നാന്റുക്കെറ്റ് എന്ന ദ്വീപിൽ നിന്നുള്ള എക്വേറ്റർ എന്ന തിമിംഗിലവേട്ടക്കപ്പലിന്റെ കാപ്റ്റൻ എലീഷ ഫോൾഗർ എന്നയാളാണ് ഈ ദ്വീപ് കണ്ടുപിടിച്ച പാശ്ചാത്യൻ. 1825 ഓഗസ്റ്റിൽ മറ്റൊരു തിമിംഗിലവേട്ടക്കപ്പലിന്റെ കാപ്റ്റൻ ഓബേദ് സ്റ്റാർബക്ക് എന്നയാൾ ഈ ദ്വീപ് വീണ്ടും കാണുകയുണ്ടായി. മൈക്കൽ ബേക്കർ എന്നയാൾ ഈ ദ്വീപ് 1834-ൽ സന്ദർശിക്കുകയുണ്ടായി. അയാളുടെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നത്.[3] മ്റ്റു ചില സ്രോതസ്സുകൾ പറയുന്നത് ഇദ്ദേഹം അമേരിക്കക്കാരുടെ ശവശരീരങ്ങൾ മറവുചെയ്യാനായി ഈ ദ്വീപ് 1832-ലും 1839 ഓഗസ്റ്റ് 14-നും ഗിഡിയൺ ഹൈലാന്റ് എന്ന തിമിംഗിലവേട്ടക്കപ്പലിൽ സന്ദർശിച്ചിരുന്നു എന്നാണ്.[4]
1857-ൽ ഗുവാനോ ഐലന്റ് നിയമമനുസരിച്ച് ഈ ദ്വീപ് തങ്ങളുടേതാണെന്ന് അമേരിക്കൻ ഐക്യനാടുകൾ അവകാശപ്പെട്ടു. [5] ഈ ദ്വീപിലെ ഗുവാനോ അമേരിക്കൻ ഗുവാനോ കമ്പനി 1859 മുതൽ 1878 വരെ ഖനനം ചെയ്തിരുന്നു. ജോൺ ടി. അരുൺഡെൽ ആൻഡ് കമ്പനി എന്ന ഒരു ബ്രിട്ടീഷ് കമ്പനിയും ഈ ദ്വീപിന്മേൽ അവകാശവാദമുന്നയിക്കുകയും 1886 മുതൽ 1891 വരെ ഇവിടം കേന്ദ്രമാക്കി പസഫിക് സമുദ്രത്തിലെ ഗുവാനോ ബിസിനസ് നിയന്ത്രിക്കുകയും ചെയ്തു. അമേരിക്കൻ പരമാധികാരം ഉറപ്പിക്കാനായി 1936 മേയ് 13-ന് അമേരിക്ക ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. [6]
1935-ൽ ദ്വീപിൽ ഒരു കോളനി സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ഹൗലാന്റ് ദ്വീപിലും ഇവിടെയും കോളനി സ്ഥാപിക്കാനായി ഒരുമിച്ചാണ് ആൾക്കാരെത്തിയത്. കോളനി അധികകാലം നീണ്ടുനിന്നില്ല. അമേരിക്കക്കാർ ഒരു വിളക്കുമാടവും ധാരാളം വീടുകളും നിർമ്മിക്കുകയും പലതരം കൃഷി നടത്താൻ ശ്രമിക്കുകയും ചെയ്തു. വരണ്ട കാലാവസ്ഥയും എന്തിനു മുകളിലും സ്ഥാനം പിടിക്കുന്ന കടൽ പക്ഷികളും മരങ്ങളെയും ചെടികളെയും വളരാനനുവദിച്ചില്ല. [7]
നാല് അമേരിക്കക്കാർ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. 1942-ൽ ജപ്പാനുമായി യുദ്ധം തുടങ്ങിയതിനെത്തുടർന്ന് ഇവരെ ഒഴിപ്പിച്ചു.
എൽ.ഒ.ആർ.എ.എൻ. സ്റ്റേഷൻ ബേക്കർ
1944 മുതൽ 1946 വരെ ഇവിടെ പ്രവർത്തിച്ചിരുന്ന ഒരു റേഡിയോ ബേസാണ് എൽ.ഒ.ആർ.എ.എൻ. സ്റ്റേഷൻ ബേക്കർ. [8]
സസ്യജന്തുജാലങ്ങൾ
ബേക്കർ ദ്വീപിൽ സ്വാഭാവികമായി ശുദ്ധജലസ്രോതസ്സുകളൊന്നുമില്ല. ഇവിടെ മരങ്ങളൊന്നുമില്ല. നാലു തരം പുല്ലുകളാണ് പ്രധാന സസ്യങ്ങൾ. [9] നിലം പിടിച്ചു പടരുന്ന വള്ളിച്ചെടികളും അധികം പൊക്കമില്ലാത്ത കുറ്റിച്ചെറ്റികളും ഇവിടെയുണ്ട്. കടൽപ്പക്ഷികളും കടൽ ജീവികളും കൂടുകൂട്ടാനും മറ്റുമായി ദ്വീപിലെത്തുന്നുണ്ട്.
വംശനാശഭീഷണി നേരിടുന്ന ധാരാളം സ്പീഷീസുകളെ ബേക്കർ ദ്വീപിൽ കാണാം. റഡ്ഡി ടേൺസ്റ്റോൺ, ബാർ ടെയിൽഡ് ഗോഡ്വിറ്റ്, സാൻഡർലിങ്ക്, ബ്രിസിൽ തൈഡ് കർല്യൂ, പെസഫിക് ഗോൾഡൻ പ്ലോവർ എന്നിവ ദ്വീപിൽ വസിക്കുന്ന പക്ഷികളാണ്. പച്ച കടലാമകൾ, ഹോക്ക്സ് ബിൽ കടലാമകൾ എന്നിവയും ഭീഷണി നേരിടുന്നവയാണ്. [10]
ലെസ്സർ ഫ്രിഗേറ്റ് ബേഡ്, ബ്രൗൺ നോഡി, സൂട്ടി ടേൺ എന്ന കടൽപ്പക്ഷികൾ ദ്വീപിൽ കൂടുകെട്ടി മുട്ടയിടുന്നുണ്ട്.
നാഷണൽ വൈൽഡ്ലൈഫ് റഫ്യൂജ്
1974 ജൂൺ 27-ന് ബേക്കർ ദ്വീപിൽ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. 2009-ൽ ഇത് വികസിപ്പിച്ച് 12 നോട്ടിക്കൽ മൈൽ ചുറ്റളവിലുള്ള കടലിനടിയിലുള്ള ഭൂമിയും ഉൾപ്പെടുത്തി. ഈ സംരക്ഷിതമേഖലയിൽ ഇപ്പോൾ 2.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കരപ്രദേശമും 1,659.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സമുദ്രപ്രദേശവുമുണ്ട്.[11] 2009 ജനുവരിയിൽ ഈ ദ്വീപിനെ പസഫിക് റിമോട്ട് ഐലന്റ്സ് മറൈൻ നാഷണൽ മോണ്യുമെന്റ് എന്ന പദവിയിലേയ്ക്കുയർത്തി. [12]
രണ്ടാം ലോകമഹായുദ്ധസമയത്തെ സൈനികോപകരണങ്ങളും തീരത്തെ നിയമവിരുദ്ധമായ മീൻ പിടിത്തവുമാണ് പ്രധാന പരിസ്ഥിതിപ്രശ്നങ്ങൾ. [13] മനുഷ്യർ ഇവിടെ തെങ്ങിനെയും പാറ്റകളെയും മറ്റും കൊണ്ടുവന്നിരുന്നു. ഇത്തരം ജീവികളും ദ്വീപിലെ സ്വാഭാവിക ജീവജാലങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്. മനുഷ്യർ 1937-ൽ കൊണ്ടുവന്ന പൂച്ചകളെ 1965-ൽ പൂർണ്ണമായി ഇല്ലാതെയാക്കി. [14]
യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസിൽ നിന്ന് പ്രത്യേകാനുമതി വാങ്ങിയാൽ പൊതുജനത്തിന് ദ്വീപിൽ പ്രവേശിക്കാം. ശാസ്ത്രജ്ഞന്മാരെയും വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരെയുമാണ് സാധാരണ പ്രവേശിക്കാനനുവദിക്കുന്നത്. [15]
പുരാവസ്തുക്കൾ
മനുഷ്യവാസത്തിന്റെ ബാക്കിവയ്പ്പുകൾ ദ്വീപിലും സമീപത്തുള്ള സമുദ്രത്തിലും ചിതറിക്കിടപ്പുണ്ട്. ഭൂരിഭാഗം വസ്തുക്കളും അമേരിക്കൻ സൈന്യം 1942 മുതൽ 1946 വരെ ഈ ദ്വീപ് ഉപയോഗിച്ചിരുന്നതിന്റെ ശേഷിപ്പുകളാണ്. ഏറ്റവും ശ്രദ്ധേയമായത് 46 മീറ്റർ വീതിയും 1600 മീറ്റർ നീളവുമുള്ള റൺവേയാണ്. ഇത് ചെടികൾ പടർന്ന് ഉപയോഗയോഗ്യമല്ലാതെയായിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിൽ പല കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഭാരമുള്ള യന്ത്രസാമഗ്രികളുമുണ്ട്. 12 മീറ്റർ വീതം ഉയരമുള്ള ആന്റിനയുടെ അഞ്ച് മരത്തൂണുകൾ ഇപ്പോഴും ഇവിടെ നിൽക്കുന്നുണ്ട്. തകർന്ന പല വിമാനങ്ങളും ബുൾഡോസർ പോലുള്ള പല ഉപകരണങ്ങളും ദ്വീപിൽ ചിതറിക്കിടപ്പുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് 11 വിമാനങ്ങൾ ഇവിടെ തകർന്നുവീണിട്ടുണ്ടത്രേ. [16]
ചിത്രങ്ങൾ
റെഡ് ഫുട്ടഡ് ബൂബി എന്ന പക്ഷി
സൈൻ
പകൽ സമയത്ത് കാണാവുന്ന ബീക്കൺ
വാസസ്ഥലത്തിന്റെ ശേഷിപ്പുകൾ. പശ്ചാത്തലത്തിൽ റേഡിയോ ബീക്കൺ കാണാം.