മണിച്ചോളം
പൊവേസീ കുടുംബത്തിൽ പെട്ട വിവിധ ഇനങ്ങളുള്ള ധാന്യചെടിയാണ് മണിച്ചോളം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണിത്[2]. 'ജോവാർ' (Sorghum bicolor) ഒരു പ്രധാന ഭക്ഷ്യവിളായാണ്[3] നെല്ല് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. തെക്കേ ഇന്ത്യയിലെയും മധ്യഇന്ത്യയിലെയും വരണ്ട പ്രദേശങ്ങളിലെ പ്രധാന ഭക്ഷ്യധാന്യമാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങൾ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകൾ മുറിച്ച് കന്നുകാലികൾക്ക് ഭക്ഷണമായി നല്കുന്നു. മിതമായി മഴ ലഭിക്കുന്നയിടങ്ങളിലാണ് ജോവാർ നന്നായി വളരുന്നത്. വിതച്ചു കഴിഞ്ഞ് കൊയ്യുന്ന കാലം വരെ ഏതാണ്ട് 20-40 സെ.മീ. മഴ ഇതിന്റെ കൃഷിക്ക് അനിവാര്യമാണ്. തുടർച്ചയായുള്ള മഴയും വരൾച്ചയും വിളയ്ക്ക് ദോഷകരമാണ്. സമതലങ്ങളിൽ തഴച്ചുവളരുന്ന ജോവാർ ഏതാണ്ട് ആയിരം മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലും കൃഷിചെയ്യപ്പെടുന്നു. കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യമെങ്കിലും കറുത്ത പരുത്തിക്കരിമണ്ണിലും ഇത് വളരും.
മണിച്ചോളം | |
---|---|
Sorghum bicolor | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | Commelinids |
Order: | |
Family: | |
Subfamily: | Panicoideae |
Tribe: | Andropogoneae |
Genus: | Sorghum Moench 1794, conserved name not Sorgum Adanson 1763 |
Type species | |
Sorghum bicolor (L.) Moench | |
Synonyms[1] | |
|
കൃഷി രീതി
വടക്കേ ഇന്ത്യയിൽ തുവരപ്പയറിനോടൊപ്പം ജോവാറും കൃഷിചെയ്തുവരുന്നു. മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേർത്താണ് വിത്തുവിതയ്ക്കുന്നത്. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തിൽനിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിളവെടുക്കുമ്പോൾ ആദ്യം കതിർക്കുലകൾ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികൾ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിർക്കുലകൾ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.
കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിർക്കുലകൾ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തിൽനിന്നു ലഭിക്കുന്ന വയ്ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.
കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോൾ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്തെടുക്കുന്നു. തീരെ ഇളം പ്രായത്തിൽ കൊയ്തെടുത്താൽ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതിൽ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.
ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേർത്തടയ്ക്കണം.
വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാൻ നാഫ്തലീൻ ചേർക്കുന്നു. വിവിധ കാലാവസ്ഥയ്ക്കും മണ്ണിനും നേരത്തെയുള്ള വിതയ്ക്കും പ്രധാനവിളയ്ക്കും ഒക്കെ അനുയോജ്യമായ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാലിത്തീറ്റയ്ക്കു മാത്രം പറ്റിയ ഇനങ്ങളുമുണ്ട്.
ഇതും കാണുക
അവലംബം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |