ക്രിസ്ത്യൻ ഭീകരവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ഭീകരത | |||
---|---|---|---|
| |||
തരങ്ങൾ
| |||
തന്ത്രങ്ങൾ
| |||
Terrorist groups
| |||
| |||
Organization
| |||
Fighting terrorism
| |||
ക്രിസ്തുമതത്തിൽ നിന്നുള്ള പ്രേരണയും ലക്ഷ്യങ്ങളും കാരണം വ്യക്തികളോ സംഘടനകളോ നടത്തുന്ന ഭീകരവാദപ്രവർത്തനങ്ങളാണ് ക്രിസ്ത്യൻ ഭീകരവാദം. മറ്റുള്ള മതതീവ്രവാദത്തെ പോലെതന്നെ ക്രിസ്ത്യൻ തീവ്രവാദികളും തങ്ങളുടെ വിശ്വാസ വ്യാഖ്യാനങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. ഇവിടെ ബൈബിളാണ് വിശ്വാസസ്രോതസ്സായി പ്രവർത്തിക്കുന്നത്. ഇത്തരം വിഭാഗങ്ങൾ അതിക്രമങ്ങളും കൊലപാതകവും ന്യായീകരിക്കാൻ പഴയനിയമവും പുതിയനിയമവും ഉദ്ധരിക്കാറുണ്ട്. പുതിയനിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള "അന്ത്യകാലം" കൊണ്ടുവരാനാണ് ഇവർ ശ്രമിക്കുന്നത്.[1]
വടക്കുകിഴക്കൻ ഇന്ത്യയിലെ അതിർത്തി പങ്കിടുന്ന പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ ഭീകരവാദം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ത്രിപുര ഇന്ത്യയിൽ നിന്ന് വിഘടിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഒരു വിഭാഗമാണ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻ.എൽ.എഫ്.ടി.). ഇവർ ക്രിസ്ത്യൻ വിശ്വാസങ്ങളാൽ പ്രേരിതരായാണ് ഭീകരവാദപ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.[2] 2002-ലെ പ്രിവൻഷൻ ഓഫ് ടെററിസം ആക്റ്റനുസരിച്ച് ഈ സംഘടനയെ ഭീകരവാദസംഘടനയായാണ് കണക്കാക്കുന്നത്.[3] ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് ത്രിപുര ഈ സംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകുന്നുണ്ടെന്നാണ് സംസ്ഥാന ഭരണകൂടം അവകാശപ്പെടുന്നത്.[4][5][6] ത്രിപുരയിലെ നോവപാറ ബാപ്റ്റിസ്റ്റ് ചർച്ച് മുഖേന എൻ.എൽ.എഫ്.ടി. സ്ഫോടകവസ്തുക്കൾ കൈവശപ്പെടുത്തിയതായി സംസ്ഥാന സർക്കാരും മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.[6] മതപരമായ ആഘോഷങ്ങളിലേർപ്പെടുന്ന ഹിന്ദുക്കളെ ഇവർ വധിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ട്.[7]1999 നും 2001-നുമിടയിൽ ത്രിപുരയിൽ 20-ലധികം ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ ക്രിസ്തുമതത്തിലേയ്ക്കുള്ള മതം മാറ്റത്തെ എതിർത്തതിനാൽ ഇവർ വധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെറ്റിട്ടുണ്ട്.[8] സായുധരായ എൻ.എൽ.എഫ്.ടി. ഭീകരവാദികൾ ഈ പ്രദേശത്തുള്ള ഹിന്ദുക്കളെ ബലപ്രയോഗത്തിലൂടെ മതം മാറ്റിയതായും ഹിന്ദുക്കൾ പറയുന്നു.[8] ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം മതം മാറ്റങ്ങളും അടിച്ചമർത്തലിനായി ചിലപ്പോൾ ബലാത്സംഗം ഒരുപകരണമായി ഉപയോഗിക്കുന്നതും ഇന്ത്യയ്ക്കുപുറത്തുള്ള പണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[9] ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ പ്രതിനിധിയായിരുന്ന ജോൺ ജോസഫ് വടക്കുകിഴക്കൻ മേഖലയിലെ ഭീകരവാദത്തിനായി ലഭിക്കുന്ന വിദേശ സഹായം കേരളത്തിലെ ക്രിസ്ത്യാനികളിലൂടെയാണ് നൽകപ്പെടുന്നതെന്ന് 2000-ൽ പ്രസ്താവിക്കുകയുണ്ടായി.[10]
നാഗാലാന്റ് ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമാണ്. സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ ധാരാളം ഭീകരവാദപ്രവർത്തനങ്ങൾ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് (എൻ.എസ്.സി.എൻ.) എന്ന സംഘടനയായിരുന്നു ഭീകരവാദത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്തൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നിങ്ങനെ പല ഭീകരവാദപ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടിരുന്നു.[11] പ്രകൃതിയെ ആരാധിക്കുന്ന നാഗാ വിഭാഗങ്ങളെ ബലപ്രയോഗത്തിലൂടെ ക്രിസ്ത്യാനികളാക്കുക എന്നത് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഇവർ മതപരമായ അക്രമങ്ങളിലേർപ്പെട്ടിട്ടുണ്ട്. ഒരു വിശാല നാഗാലാന്റ് രൂപീകരിക്കുക ഇവരുടെ മറ്റൊരു ലക്ഷ്യമാണ്. സമീപ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളല്ലാത്തവരെ എൻ.എസ്.സി.എൻ. ബലപ്രയോഗത്തിലൂടെ മതം മാറ്റുന്നതായി ഇടയ്ക്കിടെ റിപ്പോർട്ടുകൾ വരാറുണ്ട്.[12]
1992–1993-ൽ മണിപ്പൂരിലെ കുകി ഗോത്രവർഗ്ഗക്കാരുടെ വംശശുദ്ധീകരണം നടത്തിയത് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് എന്ന സംഘടനയുടെ ഐസക്-മുവിയ വിഭാഗമാണെന്ന് ("നാഗാലാന്റ് ക്രിസ്തുവിനു വേണ്ടി" എന്നാണ് ഇവരുടെ മുദ്രാവാക്യം) ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ അക്രമത്തിൽ 900-ലധികം ആൾക്കാർ മരിച്ചിട്ടുള്ളതായി കണക്കാക്കുന്നു. ഈ നടപടിയിലൂടെ 350 കുകി ഗ്രാമങ്ങൾ ശുദ്ധീകരിക്കപ്പെടുകയും 100,000 കുകികൾ അഭയാർത്ഥികളാവുകയും ചെയ്തു.[13]
ആധുനികകാലത്തിന്റെ ആദ്യ സമയങ്ങളിൽ ബ്രിട്ടനിൽ റിഫോർമേഷന്റെയും പ്രൊട്ടസ്റ്റന്റ് മതദേവാലയങ്ങളുടെ സ്ഥാപനത്തിന്റെയും ഭാഗമായി മതപരമായ പോരാട്ടങ്ങളുണ്ടായിരുന്നു.[14] ഗൺപൗഡർ ഗൂഢാലോചന ഇംഗ്ലണ്ടിലെ ഭരണകേന്ദ്രമായ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരം തകർക്കാനുള്ള നടക്കാതെപോയ ഒരു ശ്രമമായിരുന്നു. ഇത് മത ഭീകരവാദത്തിന്റെ ഒരുദാഹരണമാണെന്ന് പീറ്റർ സ്റ്റൈൻഫെൽസ് ചൂണ്ടിക്കാട്ടുന്നു.[15]
സ്റ്റീവൻ ബ്രൂസിനെപ്പോലുള്ള ചില പണ്ഡിതർ വാദിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ വശങ്ങളുണ്ടെങ്കിൽ പോലും വടക്കൻ അയർലാന്റിലെ കുഴപ്പങ്ങൾ പ്രാഥമികമായി ഒരു മതപരമായ പോരാട്ടമാണെന്നാണ്.[16]
2011 ജൂലൈ മാസത്തിൽ, ആന്ത്രെ ബെഹ്രിങ് ബ്രൈവിക് എന്നയാളെ ഓസ്ലോയിൽ കാർ ബോംബ് സ്ഫോടനം നടത്തിയതിനും ഉടോയ ദ്വീപിൽ വെടിവെപ്പ് നടത്തിയതിനും അറസ്റ്റ് ചെയ്യുകയുണ്ടായി.[17] ഈ അക്രമങ്ങളുടെ ഭാഗമായി 151 പേർക്ക് പരിക്കേൽക്കുകയും 77 പേർ മരിക്കുകയും ചെയ്തു. ഈ അക്രമത്തിനു മണിക്കൂറുകൾക്കു മുൻപ് ബ്രൈവിക് 1500 പേജുള്ള ഒരു പത്രിക പുറത്തിറക്കിയിരുന്നു. കുടിയേറ്റക്കാർ നോർവേയുടെ പരമ്പരാഗത മൂല്യങ്ങൾ ഇല്ലാതെയാക്കുകയാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്വയം ഒരു "ക്രിസ്ത്യൻ കുരിശുയുദ്ധക്കാരനായാണ്" ബ്രൈവിക് വിശേഷിപ്പിച്ചത്.[18] വലതുപക്ഷ നിലപാടുകൾ കൂടാതെ ഇദ്ദേഹം ക്രിസ്ത്യൻ തീവ്രവാദനിലപാടുകളും എടുത്തിരുന്നുവെന്ന് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.[19][20][21][22][23] ഇതിനെതിരായും അഭിപ്രായമുയർന്നിരുന്നു.[24]
ഓർത്തഡോക്സ് ക്രിസ്ത്യൻ പ്രസ്ഥാനങ്ങളായ അയൺ ഗാഡ്, ലാനിസിയേരി എന്നിവ ജൂതവിരുദ്ധ ഫാസിസ്റ്റ് നിലപാടുകളുള്ള പ്രസ്ഥാനങ്ങളാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1930-കളിൽ നടത്തിയ രാഷ്ട്രീയകൊലപാതകങ്ങളും ബുക്കാറസ്റ്റ് പ്രോഗ്രോം എന്ന സംഭവവും ഈ സംഘടനകളുടെ ചെയ്തികളാണ്.[25][26][27][28](p37) [പ്രവർത്തിക്കാത്ത കണ്ണി][29]
ഉഗാണ്ടൻ ഭരണകൂടത്തിനെതിരായി ഗറില്ല യുദ്ധത്തിലേർപ്പെട്ടിരുന്ന ഒരു കൾട്ട് സംഘടനയാണ് ലോഡ്സ് റെസിസ്റ്റൻസ് ആർമി. ഇവർ കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകൽ, ശരീരം വികൃതമാക്കൽ, പീഡനം, ബലാത്സംഗം, ബലപ്രയോഗത്തിലൂടെയുള്ള ബാലവേല, കുട്ടികളെ ലൈംഗികവൃത്തികൾക്കുള്ള അടിമകളായി ഉപയോഗിക്കുക എന്നിങ്ങനെ മനുഷ്യരാശിക്കെതിരായ ധാരാളം കുറ്റങ്ങൾ ചെയ്തതായും കുട്ടി പോരാളികളെ ഉപയോഗിച്ചതായും ആരോപിക്കപ്പെട്ടിട്ടുണ്ട്.[30] ഇത് ക്രിസ്ത്യൻ വിശ്വാസങ്ങളും ആത്മീയതയും കൂട്ടിക്കുഴയ്ക്കുന്ന ഒരു പ്രസ്ഥാനമാണ്.[31][32] ഈ സംഘടനയുടെ മേധാവിയായ ജോസഫ് കോണി താൻ ദൈവത്തിന്റെ വക്താവാണെന്നും പരിശുദ്ധാത്മാവിന്റെ മാദ്ധ്യമമാണെന്നും അവകാശപ്പെടുന്നു.[33][33][34][35] എൽ.ആർ.എ. പോരാളികൾ പോരാട്ടത്തിനു മുൻപായി കൊന്ത ധരിക്കുകയും ബൈബിളിലെ വചനങ്ങൾ വായിക്കുകയും ചെയ്യുന്നുണ്ട്.[31][36][37][38][39][40]
1861–1865 കാലഘട്ടത്തിലെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനുശേഷം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ[41] കു ക്ലക്സ് ക്ലാൻ (കെ.കെ.കെ.) എന്ന സംഘടന കൊള്ളിവെപ്പ്, മർദ്ദനം, താക്കീതെന്ന നിലയിൽ കുരിശുകൾ ചുട്ടെരിക്കുക, വസ്തുക്കൾ നശിപ്പിക്കുക, കറുത്തവർഗ്ഗക്കാരെ തൂക്കിക്കൊപ്പുക, കൊലപാതകം നടത്തുക, ബലാത്സംഗം ചെയ്യുക, ടാറിൽ മുക്കി തൂവലുകൾ പതിപ്പിക്കുക, ചാട്ടവാറിനടിക്കുക എന്നിങ്ങനെ പല പ്രവർത്തനങ്ങളിലുമേർപ്പെട്ടിരുന്നു. കറുത്തവർഗ്ഗക്കാർ, ജൂതന്മാർ, കത്തോലിക്കർ മറ്റ് സാമൂഹിക വംശീയ ന്യൂനപക്ഷങ്ങൾ എന്നിവരായിരുന്നു ഇവരുടെ ഇരകൾ.
ക്രിസ്ത്യൻ ഭീകരവാദ വിശ്വാസപ്രമാണമായിരുന്നു ക്ലാൻ അംഗങ്ങൾക്കുണ്ടായിരുന്നത്. ഇവരുടെ വിശ്വാസങ്ങൾ "ക്രിസ്തുമതത്തിന്റെ അടിത്തറ"യിലായിരുന്നു പടുതുയർത്തിയിരുന്നത്.[42] അമേരിക്കയിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മൂല്യങ്ങൾ ഏതുവിധേനയും സ്ഥാപിക്കുക എന്നതായിരുന്നു കെ.കെ.കെ.യുടെ ലക്ഷ്യങ്ങളിലൊന്ന്. യേശുക്രിസ്തു ആദ്യത്തെ ക്ലാൻ അംഗമാണെന്നായിരുന്നു ഇവരുടെ വിശ്വാസം.[43]
ഇരുപതാം നൂറ്റാണ്ടിൽ ആർമി ഓഫ് ഗോഡ് പോലുള്ള സംഘടനകളുടെ അംഗങ്ങൾ അമേരിക്കയിൽ ഗർഭഛിദ്രം നടത്തുന്ന ആശുപത്രികളെയും ഡോക്ടർമാരെയും ആക്രമിക്കാറുണ്ടായിരുന്നു.[44][45][46] കൺസേൺഡ് ക്രിസ്ത്യൻസ് എന്ന സംഘടനയിലെ അംഗങ്ങളെ 1999-ൽ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടതിന് ഇസ്രായേലിൽ നിന്ന് പുറത്താക്കുകയുണ്ടായി. ഈ പ്രവൃത്തികൾ സ്വർഗ്ഗത്തിലേയ്ക്ക് നയിക്കും എന്നായിരുന്നു അവരുടെ വിശ്വാസം.[47][48]
ഗർഭഛിദ്രം സംബന്ധിച്ച ക്രിസ്ത്യൻ കാഴ്ച്ചപ്പാടുകൾ ഗർഭഛിദ്രം നടത്തുന്ന ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരായ ഭീഷണികൾക്കും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ബോംബാക്രമണങ്ങൾക്കും ന്യായീകരണമായി ക്രിസ്ത്യാനികളും ക്രിസ്ത്യൻ സംഘടനകളും ചൂണ്ടിക്കാട്ടാറുണ്ട്.
നഷ്ടപ്പെട്ട പത്ത് ഇസ്രായേൽ ഗോത്രങ്ങളുടെ പിന്മുറക്കാരാണ് വടക്കൻ യൂറോപ്പിലെ വെള്ളക്കാർ എന്ന വിശ്വാസപ്രമാണമുള്ള സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ക്രിസ്ത്യൻ ഐഡന്റിറ്റി എന്ന സംഘടന. ദൈവം തിരഞ്ഞെടുത്ത ജനതയാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. ആര്യൻ നേഷൻസ്, ആര്യൻ റിപ്പബ്ലിക്കൻ ആർമി, ആർമി ഓഫ് ഗോഡ്, ഫിനിയാസ് പ്രീസ്റ്റ്ഹുഡ്, ദി കോവനന്റ്, ദി സ്വോഡ് ആൻഡ് ദി ആം ഓഫ് ദി ലോഡ് എന്നീ സംഘടനകൾ ഇതിന്റെ ഭാഗമാണ്. 2002-ലെ സൊവെറ്റോ ബോംബിങ് ഉൾപ്പെടെയുള്ള തീവ്രവാദപ്രവർത്തനങ്ങളിൽ ഈ സംഘടനയുടെ സ്വാധീനമുള്ളതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.[49][50][51][52]