എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൾ പ്രധാനമായും പോലീസിലും ഭരണപരമായ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയോ നഗ്നമായി അവഗണിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്ന ന്യായവും ന്യായയുക്തവുമായ നടപടിക്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ ക്രമസമാധാനം പരിപാലിക്കുന്നതിൽ അവർ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
ക്രിമിനൽ നടപടി നിയമ (CrPC) പ്രകാരം മജിസ്ട്രേറ്റുമാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു - ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള “ജുഡീഷ്യൽ മജിസ്ട്രേറ്റും”, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള “എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും”. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ ജില്ലയിലെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായിട്ടുള്ള മുൻകരുതലുകളും പ്രവർത്തനങ്ങളും ചെയ്യുന്നു. പൊതുവേ മജിസ്റ്റീരിയൽ അധികാരം ജില്ലാ ഭരണകൂടത്തിന്റെ കയ്യിലായിരിക്കും. ജില്ലാ കളക്ടർമാർക്ക് ആയിരിക്കും ജില്ലാ മജിസ്ട്രേറ്റ്ൻ്റെ ചുമതല. മജിസ്റ്റീരിയൽ അധികാരവും ചുമതലയും ജില്ലാ ഭരണകൂടത്തിൽ നിക്ഷിപ്തം ആയിരിക്കും. എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ പോലീസിന് അഥവാ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും ഈ അധികാരം.
സംസ്ഥാന സർക്കാരുകൾ ഓരോ ജില്ലയിലും ഓരോ മെട്രോ പൊളിറ്റൻ ഏരിയയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കുന്നു. ഇവരിൽ ഒരാളെ ജില്ല മജിസ്ട്രേറ്റായും നിയമിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ അഡിഷണൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിക്കാറുണ്ട്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഒരു സബ്ഡിവിഷന്റെ ചാർജ് ഏല്പിച്ചു കൊടുക്കുമ്പോൾ 'സബ് ഡിവിഷണൽ മജിസ്ട്രേറ്റ്' എന്ന പേരിലറിയപ്പെടുന്നു.
മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, പുണെ, ഹൈദരാബാദ്, ബാംഗ്ലൂർ പോലുള്ള വലിയ നഗരങ്ങളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം നിലനിൽക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രത്യേക നഗരങ്ങളിലും മറ്റു വലിയ നഗരങ്ങളിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കും,അതായത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളും ചുമതലകളും പോലീസിന് നൽകും. സി.അർ.പി.സി സെക്ഷൻ 106-124, സെക്ഷൻ 144 എന്നിവ പ്രകാരം നടപടി ക്രമങ്ങൾ തീർപ്പാക്കാനുള്ള അധികാരങ്ങൾ ഉൾപ്പെടെ, മുമ്പ് ജില്ലാ ഭരണകൂടം പ്രയോഗിച്ച മജിസ്ട്രേയൽ അധികാരങ്ങൾ മുഴുവനായോ ഭാഗികമായോ പോലീസിന് ലഭിക്കും. സാധാരണ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരവും ചുമതലകളും ജില്ലാ ഭരണകൂടത്തിന്റെ തലവനായ ജില്ലാ കളക്ടർമാർക്ക് ആണ് നൽകുന്നത്, എന്നാൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ ഈ അധികാരവും ചുമതലകളും പോലീസ് കമ്മീഷണർക്ക് നൽകും. അതായത് നഗരപരിധികളിൽ ജില്ലാ കലക്ടർമാർക്കോ, സബ് കലക്ടർക്കോ തഹസിൽദാർക്കോ മജിസ്റ്റീരിയൽ അധികാരം ഉണ്ടാകില്ല. ഈ അധികാരം മുഴുവൻ പോലീസ് കമ്മീഷണറിൽ നിക്ഷിപ്തം ആയിരിക്കും. നഗരത്തിന്റെ പോലീസ് മേധാവിയായ സിറ്റി പോലീസ് കമ്മീഷണർക്ക് ആയിരിക്കും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്ൻറെ മുഴുവൻ അധികാരവും. സിറ്റി പോലീസ് കമ്മീഷണറുടെ കീഴ് ഉദ്യോഗസ്ഥർ ആയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും, അസിസ്റ്റൻറ് പോലീസ് കമ്മീഷണർമാർക്കും ഈ അധികാരം ഉണ്ടായിരിക്കും. ഡൽഹിയിൽ ഡിജിപി റാങ്കിലുള്ള ഒരു പോലീസ് കമ്മീഷണർക്കാണ് ജില്ലാ മജിസ്ട്രേറ്റ്ൻ്റേ അധികാരം. ഡൽഹിയിൽ അവിടുത്തെ ജില്ലാ കളക്ടർമാർക്ക് അല്ലെങ്കിൽ റവന്യൂ വകുപ്പിലെ ഓഫീസർമാർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം ഇല്ല. എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരം മുഴുവനും പോലീസിന്് ആയിരിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നു, അതിൻറെ ഭാഗമായി ഐജി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർമാരായി നിയമിച്ചു. മുന്നണിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും മറ്റുമായി ധാരാളം പ്രതിഷേധം ഉയർന്നതുകൊണ്ടും ഐഎഎസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലവും ഈ സംവിധാനം മുഴുവനായി നടപ്പിലാക്കിയിട്ടില്ല. എന്നിരുന്നാലും തിരുവനന്തപുരത്തും കൊച്ചിയിലുമായി ഐജി റാങ്കിലും കോഴിക്കോട് ഡിഐജി റാങ്കിലുമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ മാരായി നിയമിച്ചു. തൃശ്ശൂരിലും, കണ്ണൂരിലും കൊല്ലത്തും ഈ സംവിധാനം ഭാഗികമായി ഉണ്ട്, എന്നിരുന്നാലും കേരളത്തിൽ എക്സിക്യൂട്ടീവ് മജിസ്റ്റീരിയൽ അധികാരമുള്ള പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഇതുവരെ നിലവിലില്ല.